Loading...
Larger font
Smaller font
Copy
Print
Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 1—മനുഷ്യരോടുള്ള ദൈവസ്നേഹം

    പ്രകൃതിയും തിരുവെഴുത്തുകളും ഇവ രണ്ടും ഒന്നുപോലെ ദിവ്യസ്നേഹത്തെ വെളിപ്പെടുത്തുന്നു. നമ്മുടെ സ്വര്‍ഗ്ഗീയപിതാവു ജീവന്‍റെയും ജ്ഞാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ഉറവിടമാകുന്നു. പ്രകൃതിയെ ഒന്ന് നോക്കുക. അത് ആശ്ചര്യജനകവും ഭംഗിയേറിയതും ആയിരിക്കുന്നില്ലയോ? മനുഷ്യരുടെ എന്ന് മാത്രമല്ല, സര്‍വ്വജീവജാലങ്ങളുടെയും അതാത് ആവശ്യങ്ങള്‍ക്കും ഭാഗ്യധേയത്തിനും പ്രകൃതി ഏറ്റവും ഉപയുക്തമായിരിക്കുന്ന സ്ഥിതിയെ ഒന്ന് ആലോചിച്ചുനോക്കുവിന്‍! ഭൂമിയെ സന്തോഷകരവും ഫലവത്തുമാക്കിതീര്‍ക്കുന്ന വേനലും, മഴയും, കുന്നുകളും, അഴികളും, മേടുകളും ഇവയെല്ലാം സ്രഷ്ടാവിന്‍റെ വന്‍സ്നേഹത്തെ അല്ലയോ വെളിവാക്കുന്നത്! അതാത് ജീവികള്‍ക്ക് ദിനംപ്രതി ആവശ്യമായിരിക്കുന്ന ആഹാരത്തെ നല്കുന്നതും അവന്‍തന്നെ. ഇതോര്‍ത്തുകൊണ്ട് സങ്കീര്‍ത്തനക്കാരന്‍ ഇപ്രകാരം പാടുന്നു:KP 5.1

    “എല്ലാവരുടെയും കണ്ണ് നിന്നെനോക്കി കാത്തിരിക്കുന്നു; നീ തത്സമയത്ത് അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നു. നീ തൃക്കൈതുറന്നു ജീവന്‍ ഉള്ളതിനൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.” (സങ്കീ. 145:15,16)KP 5.2

    ദൈവം മനുഷ്യനെ വിശുദ്ധനും ഭാഗ്യവാനുമായി സൃഷ്ടിച്ചു. ഈ ഭൂമിയില്‍ നാശത്തിന്‍റെയും ശാപത്തിന്‍റെയും വല്ല ലക്ഷണമോ നിഴലോ ഉണ്ടായിരുന്നില്ല. സ്നേഹത്തിന്‍പ്രമാണമായ ദിവ്യകല്പന ലംഘിക്കമൂലമാണ് ഈ ലോകത്തില്‍ മരണവും അരിഷ്ടതയും പ്രവേശിച്ചത്‌. എങ്കിലും പാപത്തിന്‍റെ ഫലമാകുന്ന അനേക ദുരിതങ്ങള്‍ അനുഭവിക്കുന്നതിന്‍ മദ്ധ്യേയും നാം ദിവ്യസ്നേഹത്തിന്‍ പ്രത്യക്ഷലക്ഷണങ്ങള്‍ കാണുന്നില്ലയോ? മനുഷ്യന്‍ നിമിത്തമാണ് ദൈവം ഭൂമിയെ ശപിച്ചത്‌ എന്ന് എഴുതിയിരിക്കുന്നു. (ഉല്പ. 3:17,18) മുള്ളും പറക്കാരയും (മനുഷ്യന്‍റെ ജീവിതം ഞെരുക്കവും ഭാരവുമുള്ളതാക്കിത്തീര്‍ക്കുന്ന കഷ്ടങ്ങളും പരീക്ഷകളും) പാപത്തിന്‍റെ ഫലമായി നമ്മുക്ക് നേരിട്ടിരിക്കുന്ന അരിഷ്ടതയിലും അധഃപതനത്തിലും നിന്ന് നമ്മെ ഉദ്ധരിക്കേണ്ടതിനു ദൈവം നമ്മുക്കായി ആസൂത്രണം ചെയ്തിരിക്കുന്ന അഭ്യസനമാര്‍ഗ്ഗത്തില്‍ ആവശ്യം ആവശ്യമായിരിക്കുന്ന കാര്യങ്ങളാണ്. നമ്മുടെ നന്മാക്കായത്രെ അവ നിയമിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്നു അതിന്‍റെ പൂര്‍വ്വസ്ഥിതിയില്‍ നിന്ന് ഒരു അധഃപതനം നേരിട്ടിരിക്കുന്നു എങ്കിലും ഇന്ന് ലോകത്തില്‍ ദുഃഖവും അരിഷ്ടതയും മാത്രമല്ല, പ്രത്യാശാജനകവും ആശ്വാസദായകവുമായ അനേക ദൂതുകള്‍ പ്രകൃതിയില്‍തന്നേയും ഇല്ലയോ? പറക്കാരകളില്‍ പുഷ്പങ്ങളും മുള്ളുകള്‍ക്കിടയില്‍ പനിനീര്‍പൂക്കളും ഉണ്ടല്ലൊ.KP 5.3

    “ദൈവം സ്നേഹം ആകുന്നു” എന്ന് വിടരുന്നമൊട്ടിന്മേലും പുല്ലിന്‍ മുളയിലും എഴുതപ്പെട്ടിരിക്കുന്നു. ആകാശത്തെ തങ്ങളുടെ സന്തോഷത്തെ വെളിവാക്കുന്ന ഇമ്പഗാനങ്ങള്‍കൊണ്ട് മാറ്റൊലികൊള്ളിക്കുന്ന പക്ഷികളും, വായുവിനെ തങ്ങളുടെ സൌരഭ്യത്താല്‍ സുഗന്ധപൂരിതമാക്കുന്ന ഭംഗിയുള്ള പുഷ്പങ്ങളും, കാട്ടില്‍ പച്ചനിറമായ ഇലകളോടുകൂടി ഉയര്‍ന്നുനില്‍ക്കുന്ന വന്‍ മരങ്ങളും, ദൈവത്തിന്‍റെ പിതൃ വാത്സല്യത്തേയും ദയയേയും തന്‍റെ മക്കള്‍ ഭാഗ്യവാന്മാരയിത്തീരണമെന്നുള്ള അവന്‍റെ അഭിവാഞ്ചയേയും ആണ് സാക്ഷീകരിക്കുന്നത്.KP 6.1

    തിരുവെഴുത്തുകള്‍ ദൈവത്തിന്‍റെ സ്വഭാവലക്ഷണാദികളെ നമ്മുക്ക് വെളിപ്പെടുത്തിത്തരുന്നു. ദൈവത്തിന്‍റെ അപാരമായിരിക്കുന്ന സ്നേഹത്തേയും ദയയേയും കുറിച്ചു അവന്‍ തന്നെ പ്രസ്താവിച്ചിരിക്കുന്നു. “നിന്‍റെ തേജസ്സ് എനിക്ക് തരേണമേ” എന്ന് മോശെ പ്രാര്‍ത്ഥിച്ചപ്പോള്‍ “ഞാന്‍ എന്‍റെ മഹിമ ഒക്കെയും നിന്‍റെ മുമ്പാകെ കടക്കുമാറാക്കും” എന്ന് കര്‍ത്താവ് ഉത്തരമരുളി. (പുറപ്പാട്. 33:18,19) ഇതാകുന്നു അവന്‍റെ തേജസ്സ്. യഹോവ അവന്‍റെ മുമ്പാകെ കടന്നുഘോഷിച്ചത് എന്തെന്നാല്‍: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവന്‍, ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍. ആയിരം ആയിരത്തിനു ദയകാണിക്കുന്നവന്‍; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍.” (പുറപ്പാട് 34:6,7) “കോപത്തില്‍ സമാധാനവും മഹാദയയുമുള്ളവന്‍” (യോനാ 4:2) (പഴയ ഭാഷാന്തരം നോക്കുക.) “എന്തുകൊണ്ടെന്നാല്‍ ദയയിലല്ലോ അവന്നു പ്രസാദമുള്ളത്.” (മീഖാ 7:18)KP 6.2

    ആകാശത്തിലും ഭൂമിയിലുമുള്ള അസംഖ്യം ഉപാധികളാല്‍ ദൈവം നമ്മുടെ ഹൃദയത്തെ തന്നോട് ഇണച്ചുചേര്‍ത്തിട്ടുണ്ട്. പ്രകൃതിയിലെ വസ്തുക്കളാലും മാനുഷഹൃദയങ്ങള്‍ക്ക് സുജ്ഞാതമായ അത്യാഗാധവും ഏറ്റവും മൃദുലവുമായ ഭൌമീകപാശങ്ങള്‍മൂലവും അവന്‍ നമ്മുക്ക് തന്നെത്താന്‍ വെളിപ്പെടുത്തിതരുന്നു. ഇവ ഒക്കെയും അപൂര്‍ണ്ണമായിട്ടെങ്കിലും ദൈവസ്നേഹത്തെ വെളിവാക്കുന്നുണ്ട്. ഇപ്രകാരമുള്ള തെളിവുകള്‍ ധാരാളം നല്കപ്പെട്ടിരിക്കുന്നുവെങ്കിലും നമ്മുടെ ശത്രുവായവന്‍ മനുഷ്യരുടെ കണ്ണുകള്‍ കുരുടാക്കിയിരിക്കുന്നതുകൊണ്ട് അവര്‍ ഭയത്തോടും വിറയലോടും കൂടെയാണ് ദൈവത്തെ വീക്ഷിക്കുന്നത്. അവന്‍ കഠിന ഹൃദയനും ക്ഷമിക്കാത്തവനുമാകുന്നു എന്നാണ് അവര്‍ വിചാരിക്കുന്നത്. ഒരു കഠിന ഹൃദയനായ ന്യാധിപനെയോ, ദയയിലാത്തൊരു ഉത്തമര്‍ണ്ണനെയോപോലെ, ദൈവവും കരുണയില്ലാത്ത നീതിമാന്‍ ആണെന്ന് അവന്‍റെ ഗുണലക്ഷണ ങ്ങളെക്കുറിച്ച് പിശാചു മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നു. മനുഷ്യരുടെ തെറ്റുകുറ്റങ്ങളെ കണ്ടുപിടിച്ചു അവരെ കഠിനമായി ശിക്ഷിപ്പാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുവനായിട്ടാണ് അവന്‍ ദൈവത്തെ ചിത്രീകരിക്കുന്നത്. തെറ്റായധാരണ നീക്കി ദൈവത്തിന്‍റെ സീമയറ്റ സ്നേഹമാഹാത്മ്യത്തെ ലോകത്തിന്നു പ്രത്യക്ഷമാക്കേണ്ടതിനാണ് യേശുകര്‍ത്താവ് ഇറങ്ങിവന്ന് മനുഷ്യരുടെ ഇടയില്‍ ജീവിച്ചത്.KP 7.1

    ദൈവപുത്രന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയത്‌ പിതാവിനെ വെളിപ്പെടുത്തുവാനായിരുന്നു. “ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.(യോഹ. 1:18). “പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനുമല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.(മത്താ. 11:27) “പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരേണം” എന്ന് ശിഷ്യന്മാരില്‍ ഒരാള്‍ കര്‍ത്താവിനോടു അപേക്ഷിച്ചപ്പോള്‍ യേശു അവനോടു പറഞ്ഞത്, “ഞാന്‍ ഇത്രക്കാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പോസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു, പിന്നെ പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരേണം എന്ന് നീ പറയുന്നത് എങ്ങനെ?” (യോഹ. 14:8,9)KP 7.2

    തന്‍റെ ലൌകീകപ്രവൃത്തിയെക്കുറിച്ച് വിവരിക്കുന്ന അവസരത്തില്‍ കര്‍ത്താവ് ഇങ്ങനെ പറയുന്നു, “ദരിദ്രന്മാരോട് സുവിശേഷം അറിയിക്കാന്‍ കര്‍ത്താവ് എന്നെ അഭിഷേകം ചെയ്കയാല്‍ അവന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്; ബദ്ധന്മാര്‍ക്ക് വിടുതലും കുരുടന്മാര്‍ക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിത ന്മാരെ വിടുവിച്ചയപ്പാനും കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗി പ്പാനും എന്നെ അയച്ചിരിക്കുന്നു.” (ലൂക്കോ. 4:18) ഇതായിരുന്നു അവന്‍റെ പ്രവൃത്തി. അവന്‍ നന്മ ചെയ്തുകൊണ്ടും പിശാചിനാല്‍ പീഡിതരായവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റി സഞ്ചരിച്ചു. ആ കാലത്ത് ഗ്രാമങ്ങളിലൊക്കെ നല്ല സന്തോഷമായിരുന്നു. ദീനക്കാരുടെ ഞരക്കം യാതൊരു വീട്ടിലും കേള്‍പ്പാനുണ്ടായിരുന്നില്ല. കാരണം യേശു കര്‍ത്താവ് അവിടങ്ങളില്‍ ചെന്ന് എല്ലാവ്യാധിക്കാരെയും സൌഖ്യപ്പെടുത്തിയിരുന്നു. അവന്‍റെ പ്രവൃത്തി അവന്‍റെ ദിവ്യാഭിഷേകത്തിന്നു സാക്ഷിയത്രെ. അവന്‍റെ ക്രിയകളിലൊ ക്കെയും സ്നേഹം, ദയ, മനസ്സലിവ് എന്നീ ഗുണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മനുഷ്യപുത്രന്മാരോട് അവന്‍ എത്രയും സഹതാപമുള്ളവനായിരുന്നു. മനുഷ്യരുടെ ആവശ്യങ്ങളെ നന്നായി ഗ്രഹിച്ചറിവാനും അവയെ നിവാരണം ചെയ്യുവാനുമായിട്ടത്രെ അവന്‍ മാനുഷപ്രകൃതിയെ കൈക്കൊണ്ടത്. മഹാദരിദ്രന്മാരും സാധുക്കളും അവന്‍റെ അരികില്‍ ചെല്ലേണ്ടതിനു ശങ്കിച്ചിട്ടില്ല. ശിശുക്കളെയും കൂടെ അവന്‍ തന്‍റെ അടുക്കെ വിളിച്ചുവല്ലൊ. അവര്‍ എത്രയും സന്തോഷത്തോടെ അവന്‍റെ അടുക്കല്‍ ചെന്ന് അവന്‍റെ മടിയില്‍ കയറി ഇരുന്നു. സ്നേഹസസമ്പൂര്‍ണ്ണമായ ആ മുഖകമലത്തെ നോക്കി ആനന്ദിച്ചിരുന്നു.KP 8.1

    യേശു കര്‍ത്താവ് ഒരു സത്യമെങ്കിലും മറച്ചുവെക്കാതെ എല്ലാം സ്നേഹസമേതം പ്രസ്താവിച്ചിരുക്കുന്നു. മനുഷ്യരോടുള്ള തന്‍റെ പെരുമാറ്റത്തില്‍ അവന്‍ വളരെ ബുദ്ധികൂര്‍മ്മതയും ദയയോടുകൂടിയ ആലോചനയും പ്രകടിപ്പിച്ചിരിക്കുന്നു. അവന്‍ ഒരിക്കലെങ്കിലും ആരോടും മൂര്‍ഖത കാണിക്കുകയോ, കഠിനമായി സംസാരിക്കയോ, ഒരാളുടെ മനസ്സിനെ കഠിനമായി വേദനപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവന്‍ മനുഷ്യരുടെ ബലഹീനതകള്‍ നിമിത്തം അവരെ ശകാരിച്ചിട്ടില്ല. അവന്‍ അവരവരുടെ കാര്യം ഓരോരുത്തരോടും നേരിട്ട് പറഞ്ഞുവെങ്കിലും അത് എപ്പോഴും സ്നേഹത്തോടുകൂടെയായിരുന്നു. ക പട ഭക്തിയെയും അവിശ്വാസത്തെയും അക്രമത്തെയും അവന്‍ കഠിനമായി ആക്ഷേപിച്ചെങ്കിലും ആ ശകാരവാക്കുകള്‍ അവന്‍ ഉച്ചരിച്ചപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞിരുന്നു. താന്‍ സ്നേഹിച്ച യെരുശലേം, വഴിയും സത്യവും ജീവനുമായ തന്നെ ഉപേക്ഷിക്കനിമിത്തം, അവന്‍ ആ പട്ടണത്തെക്കുറിച്ചു കണ്ണുനീര്‍ വാര്‍ത്തുവല്ലൊ. യെരുശലേം നിവാസികള്‍ രക്ഷിതാവായ അവനെ ത്യജിച്ചു കളഞ്ഞു എങ്കിലും അവന്‍ വാത്സല്യത്തോടുകൂടെ അവരോടു ദയകാണിച്ചു. അവന്‍റെ മുഴുജീവിതവും സ്വയത്യാഗനിര്‍ ഭരവും മറ്റുള്ളവര്‍ക്കുവേണ്ടി കരുതുന്നതും ആയിരുന്നുവല്ലൊ. എതാത്മാവും അവന്‍റെ ദ്രിഷ്ടിയില്‍ വിലയേറിയതായിരുന്നു. തന്‍റെ ദിവ്യ മഹത്വവും പ്രതാപവും ഗണ്യമാക്കാതെ ദൈവത്തിന്‍റെ കുടുംബത്തിലെ ഓരോ അംഗത്തേയും എത്രയും സ്നേഹാദരവോടുകൂടി കരുതുകയും ശുശ്രൂഷിക്കയും ചെയ്യുന്നു. പതിതരായ മാനവകുലത്തിലെ ഓരോ വ്യക്തിയിലും താന്‍ രക്ഷിക്കേണ്ട ഒരാത്മാവുണ്ടെന്ന് അവന്‍ ഗ്രഹിച്ചിരുന്നു.KP 8.2

    ഇതാകുന്നു യേശു കര്‍ത്താവ് തന്‍റെ ജീവിതത്തില്‍ പ്രകടമാക്കിയിരുന്ന സ്വഭാവലക്ഷണം. പിതാവായ ദൈവത്തിന്‍റെ സ്വഭാവലക്ഷണവും അതുതന്നെ. പിതാവിന്‍റെ ഹൃദയത്തില്‍ നിന്നാണ് കര്‍ത്താവില്‍ പ്രത്യക്ഷമായിരുന്ന മനസ്സലിവിന്‍ നീര്‍ച്ചാലുകള്‍ പുറപ്പെട്ടു മനുഷ്യപുത്രരിലേക്ക് ഒഴുകുന്നത്. ഇത്രമാത്രം മനസ്സലിവും ദയയുമുള്ള കര്‍ത്താവ് ദൈവം “ജഡത്തില്‍ വെളിപ്പെട്ടത് തന്നെ.” ( 1 തിമൊ. 3:16 )KP 9.1

    നമ്മെ വീണ്ടെടുപ്പാന്‍ യേശു കര്‍ത്താവ് മനുഷ്യനായി ജീവിക്കയും കഷ്ടപ്പെട്ടുമരിക്കയും ചെയ്തു. അവന്‍ “വ്യസന പാത്രമായിത്തീര്‍ന്നത്‌” നമ്മെ നിത്യസന്തോഷത്തില്‍ പങ്കാളികളാ ക്കുവാനായിട്ടല്ലയോ! കൃപയും സത്യവുംകൊണ്ട് നിറഞ്ഞ തന്‍റെ പുത്രന്‍ ആ മഹത്വരാജ്യത്തിന്‍റെ എല്ലാമേന്മകളും വിട്ടു പാപത്താല്‍ കറപ്പെട്ടതും മരണവും ശാപവും കുടികൊണ്ടിരിക്കുന്നതുമായ ഈ ഭൂമിയിലേക്ക്‌ വരുവാന്‍ പിതാവായ ദൈവം സമ്മതിച്ചു. അതെ, തന്‍റെ സ്നേഹമാര്‍വിടത്തെയും ദൂതന്മാരാലുള്ള ആരാധനയും, ഉപേക്ഷിച്ചു നിന്ദയും, ലജ്ജയും, താഴ്ചയും, അസൂയയും മരണവും, അനുഭവിപ്പാന്‍ ദൈവം തന്‍റെ പ്രിയ പുത്രനെ ഏല്പിച്ചു കൊടുത്തു. “നമ്മുടെ സമാ ധാനത്തിനായുള്ള ശിക്ഷ അവന്‍റെ മേല്‍ ആയി അവന്‍റെ അടിപിണരുകളാല്‍ നമ്മുക്ക് സൌഖ്യം വന്നിരിക്കുന്നു.” (യെശ. 53:5) ഇതാ മരുഭൂമിയില്‍ അവനോടുകൂടെ പോകുവിന്‍. ഗെത്ത്ശെമന തോട്ടത്തിലും അവനെ ഒന്ന് സൂക്ഷിച്ചുനോക്കുവിന്‍! ക്രൂശിന്മേല്‍ തൂങ്ങുന്ന അവനെ നോക്കുവിന്‍. കളങ്കമില്ലാത്ത ദൈവപുത്രന്‍ സര്‍വ്വലോകത്തിന്‍റെയും ഭാരം തന്‍റെമേല്‍ വഹിച്ചിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലയോ? ദൈവത്തോട് ഏകീഭവിച്ചിരുന്നവന്‍ പാപത്താല്‍ ദൈവത്തിന്നും മനുഷ്യര്‍ക്കും തമ്മില്‍ ഉണ്ടായ വേര്‍പാട് എത്ര ഭയങ്കരമെന്നു തന്‍റെ ദേഹിയില്‍ അനുഭവിക്കേണ്ടിവന്നുവല്ലൊ. ഈ ഭയങ്കര വേര്‍പ്പാട് അനുഭവപ്പെട്ട അവസരത്തിലാണ് “എന്‍റെ ദൈവമെ, എന്‍റെ ദൈവമെ, നീ എന്നെ കൈവിട്ടത് എന്ത്?” എന്ന മുറവിളി അവന്‍റെ അധരങ്ങളില്‍ നിന്ന് പുറപ്പെട്ടത്‌. ഇതില്‍നിന്ന് പാപത്തിന്‍റെ ഭാരവും പാപം നിമിത്തം മാനുഷ്യദേഹി ദൈവത്തില്‍നിന്ന് അന്യപ്പെടുന്നതിന്‍റെ ഭയങ്കരത്വവും എത്ര കാഠിന്യമേറിയതെന്നു മനസ്സിലാക്കാമല്ലൊ. അതത്രെ ദൈവപുത്രന്‍റെ ഹൃദയം തകര്‍ത്തു കളഞ്ഞത്.KP 9.2

    എന്നാല്‍ കര്‍ത്താവ് ഇങ്ങനെ തന്നെത്താന്‍ യാഗമായി അര്‍പ്പിച്ചത് അത് നിമിത്തം പിതാവായ ദൈവത്തിന്‍റെ ഹൃദയത്തില്‍ മനുഷ്യരുടെ നേര്‍ക്കുള്ള സ്നേഹമോ അവരെ രക്ഷിപ്പാനുള്ള അഭിവാഞ്ചയോ അങ്കുരിപ്പിപ്പാനല്ല. കാരണം അതിനു മുമ്പുതന്നെ “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ. 3:16) ഈ മഹാവലിയ വീണ്ടെടുപ്പ് വേല ഹേതുവായിട്ടല്ല ദൈവം നമ്മെ സ്നേഹിച്ചത്. പ്രത്യുത അവന്‍ നമ്മെ സ്നേഹിച്ചതുകൊണ്ടാണ് അത് നടപ്പില്ല്‍ വരുത്തിയത്. തന്‍റെ അളവില്ലാത്ത നഷ്ടപ്പെട്ട ലോകത്തിലേക്ക് ഒഴുക്കിക്കൊടുപ്പാന്‍ ക്രിസ്തുവിനെ ഒരു ചാലായ പിതാവായ ദൈവം ഉപയോഗിച്ചു എന്നേയുള്ളു. “ദൈവം....... ലോകത്തെ ക്രിസ്തുവിന്‍ തന്നോട് നിരപ്പിച്ചുപോന്നു.” (2 കൊരിന്ത്യര്‍ 5: 19) ദൈവവും തന്‍റെ പുത്രനോടുകൂടെ കഷ്ടമനുഭവിച്ചുവല്ലൊ. ഗെത്ത്ശമനയിലെ മരണ വേദനയും കാല്‍വറിയിലെ ക്രൂ ശുമരണവും നമ്മുടെ വീണ്ടെ ടുപ്പിന്നായി സ്നേഹമൂര്‍ത്തിയായ പിതാവ് കൊടുത്ത അമൂല്യമായ മറുവിലയല്ലയോ?KP 10.1

    “എന്‍റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാന്‍ അതിനെ കൊടുക്കുന്നത്കൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു” എന്ന് യേശു കര്‍ത്താവ് പറയുന്നു.(യോഹ. 10:17) അതിന്‍റെ സാരം എന്തെന്നാല്‍:- നിങ്ങളെ വീണ്ടെടുക്കേണ്ടതിനു ഞാന്‍ എന്‍റെ ജീവനെ കൊടുക്കുന്നത് കൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നതിനാല്‍. അവന്‍ നിങ്ങളെ എത്ര അധികം സ്നേഹിക്കുന്നു എന്ന് നോക്കുവിന്‍. ഞാന്‍ നിങ്ങളുടെ പ്രതി പുരുഷനും ജാമ്യക്കാരനും ആയിത്തീര്‍ന്നതിനാലും എന്‍റെ ജീവനെ അര്‍പ്പിച്ചിരിക്കുന്നതിനാലും, നിങ്ങളുടെ പ്രകൃതി കൈക്കൊണ്ടും നിങ്ങളുടെ സഹജമായ വീഴ്ചകളെയും ലംഘനങ്ങളെയും എന്‍റെ മേല്‍ ഏറ്റുകൊണ്ടതിനാലും ഞാന്‍ പിതാവിനു ഏറ്റവും പ്രിയനായിത്തീരുന്നു; എന്തുകൊണ്ടെന്നാല്‍ എന്‍റെ യാഗത്താല്‍ ദൈവം നീതിമാന്‍ എന്നും ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതികരിക്കുന്നവന്‍ എന്നും, കാണായിവരുന്നുവല്ലൊ.KP 11.1

    ദൈവപുത്രന്നല്ലാതെ മറ്റാര്‍ക്കും നമ്മുടെ ഈ വീണ്ടെടുപ്പുവേല നിര്‍വഹിക്കുവാന്‍ കഴിയുമായിരുന്നില്ല. പിതാവിന്‍റെ മാര്‍വ്വിടത്തില്‍ വസിച്ചിരുന്നവനുമാത്രമെ അവനെ നമ്മുക്ക് വെളിപ്പെടുത്തിതരുവാന്‍ സാധിക്കയുള്ളു. ദൈവസ്നേഹത്തിന്‍ ഉയരവും ആഴവും അറിഞ്ഞവനുമാത്രമല്ലെ, അത് പ്രത്യക്ഷപ്പെടുത്തുവാനും സാധിക്കയുള്ളു! പാപികളായ മനുഷ്യര്‍ക്ക് വേണ്ടി ക്രിസ്തുയേശു അര്‍പ്പിച്ചിരിക്കുന്ന പ്രായശ്ചിത്തയാഗത്താലല്ലാതെ ദൈവത്തിനു നാശത്തില്‍ കിടക്കുന്ന മാനുഷവര്‍ഗത്തോടുള്ള സ്നേഹം പ്രസ്പഷ്ടമാക്കുവാന്‍ മറ്റൊരു വഴിയും ഇല്ല.KP 11.2

    “ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” മനുഷ്യരുടെ ഇടയില്‍ വസിപ്പാനും, അവരുടെ പാപങ്ങളെ ചുമപ്പാനും അവരുടെ പ്രായശ്ചിത്ത ബലിയായി മരിപ്പാനും മാത്രമല്ല ദൈവം അവനെ നല്കിയത്; അവനെ മുറ്റും മാനുഷവര്‍ഗ്ഗത്തിന്നായി ഏല്പിച്ചു. അവന്‍ അവരുടെ അഭിലാഷങ്ങളെയും ആവശ്യകതകളെയും അറിഞ്ഞു അതില്‍ അവരോടു സദൃശനായിത്തീരേണ്ടിയിരുന്നു. ദൈവത്തോട് തുല്യനായിരുന്നവന്‍ ഇതാ ഒരിക്കലും പൊട്ടിപ്പാന്‍ പാടില്ലാത്ത പാശങ്ങളാല്‍ മനുഷ്യവര്‍ഗ്ഗത്തോട് ബന്ധി ക്കപ്പെടുന്നു. യേശു കര്‍ത്താവ് “അവരെ സഹോദരന്മാര്‍ എന്ന് വിളിപ്പാന്‍ ലജ്ജിക്കുന്നില്ല.”(എബ്രായര്‍ 2:11)KP 11.3

    അവന്‍ നമ്മുടെ ബലിയും, നമ്മുടെ മദ്ധ്യസ്ഥനും, സഹോദരനും, പിതാവിന്‍ സിംഹാസനത്തിന്‍ മുമ്പില്‍ നമ്മുടെ പ്രകൃതി വഹിച്ചു നില്‍ക്കുന്നവനും എന്നന്നേയ്ക്കുമായി താന്‍ വീണ്ടെടുത്തവര്‍ഗ്ഗത്തോട് ബന്ധിക്കപ്പെട്ടവനുമായി അതെ, സാക്ഷാല്‍ മനുഷ്യപുത്രനായിത്തന്നെ ഇരിക്കുന്നു. ഇതൊക്കെയും അവന്‍ ഏറ്റെടുത്തതു മനുഷ്യന്നു പാപത്താല്‍ വന്നു ഭവിച്ച നാശത്തിലും താഴ്ചയിലും നിന്ന് അവനെ ഉദ്ധരിപ്പാനും ദൈവസ്നേഹത്തെ അവനില്‍ പ്രതിഫലിപ്പിച്ചിട്ടു അവന്‍റെ വിശുദ്ധിക്കും സന്തോഷത്തിനും അവനെ പങ്കാളിയാക്കിത്തീര്‍പ്പാനുമാകുന്നു.KP 12.1

    നമ്മുടെ വീണ്ടെടുപ്പിന്നായി കൊടുത്തിരിക്കുന്ന വിലയാല്‍ അതെ, നമുക്കുവേണ്ടി മരിപ്പാന്‍ ദൈവം തന്‍റെ പുത്രനെ വിട്ടു കൊടുത്തതിലുള്ള അവന്‍റെ ആ വലിയ യാഗാര്‍പ്പണത്താല്‍ തന്നെ, ക്രിസ്തുമുഖാന്തരം നാം എന്തായിരിക്കുന്നു എന്നതിനെപറ്റി എത്രയും ഉപരിയായ ആലോചനകള്‍ നമ്മില്‍ ഉണ്ടാകേണ്ടതാണ്. ആത്മനിശ്വാസം പ്രാപിച്ച യോഹന്നാന്‍ അപ്പോസ്തലന്‍ അരിഷ്ട ലോകത്തോടുള്ള ദൈവസ്നേഹത്തിന്‍ ഉയരവും ആഴവും, വീതിയും നീളവും, കണ്ടപ്പോള്‍ അവന്‍ ആവേശഭരിതനായി ഭയഭക്തിപൂണ്ടു അതിനെ വാക്കുകളാല്‍ വര്‍ണ്ണിപ്പാന്‍ കഴിവില്ലാതെ അതിനെ നോക്കിക്കാണ്മാന്‍ ലോകത്തെ ആഹ്വാനം ചെയ്കയാണുണ്ടായത്. അതിപ്രകാരമാണ്‌:- “കാണ്മിന്‍, നാം ദൈവമക്കള്‍ എന്ന് വിളിക്കപ്പെടുവാന്‍ പിതാവ് നമ്മുക്ക് എത്ര വലിയ സ്നേഹം നല്‍കിയിരിക്കുന്നു.”(1 യോഹന്നാന്‍ 3:1) ഇതിനാല്‍ മനുഷ്യന്‍ എന്തുമാത്രം വിലയുള്ളവനായിത്തീര്‍ന്നു! ലംഘനങ്ങള്‍ മൂലം മനുഷ്യര്‍ പിശാചിന്‍റെ ദാസന്മാരായിത്തീരുന്നു. ക്രിസ്തുവിന്‍റെ പ്രായശ്ചിത്ത ബലിയെ വിശ്വാസംമൂലം ആദാമിന്‍റെ മക്കള്‍ ദൈവമക്കള്‍ ആയിത്തീരുന്നുവല്ലൊ. മാനുഷപ്രകൃതിയെ സ്വീകരിച്ചതിനാല്‍ ക്രിസ്തുമാനുഷീകത്വത്തെ ഉന്നമിപ്പിക്കയാണ് ചെയ്തത്. പതിതരായ മനുഷ്യര്‍ യേശു കര്‍ത്താവിനോടുള്ള സംബന്ധംമൂലം “ദൈവമക്കള്‍” എന്ന് യഥാര്‍ത്ഥമായും വിളിക്കപ്പെടുവാനുള്ള നില പ്രാപിക്കുവാനിടയായത്‌ ആശ്ചര്യമല്ലയോ?KP 12.2

    ഈ സ്നേഹത്തിനു തുല്യമായ സ്നേഹം മറ്റെങ്ങും കാണപ്പെടുകയില്ല. സ്വര്‍ഗ്ഗീയ രാജ്യത്തിന്‍റെ മക്കള്‍! എന്തു വിലയേറിയ വാഗ്ദാനം! അത്യഗാധമായ ചിന്തയെ അര്‍ഹിക്കുന്ന വിഷയം! ഹാ! തന്നെ സ്നേഹിക്കാത്ത ലോകത്തോടുള്ള ദൈവത്തിന്‍റെ നിസ്തുല്യസ്നേഹം! ഈ കാര്യത്തെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ ഒരു ദിവ്യശക്തി നമ്മെ ആകര്‍ഷിക്കുന്നില്ലയോ? അത് നമ്മുടെ മനസ്സിനെ ദൈവേഷ്ടത്തിന്നു വിധേയമാക്കുന്നില്ലയോ? ക്രൂശിന്‍റെ വെളിച്ചത്തില്‍ നാം ദിവ്യ സ്വഭാവത്തെക്കുറിച്ച് ധ്യാനിക്കുന്തോറും ന്യായവും നീതിയും കലര്‍ന്നിരിക്കുന്ന ദയ, കരുണ, ദീര്‍ഘക്ഷമ എന്നിത്യാദി ഗുണങ്ങളെ നാം അധികമധികം കാണുകയും വഴിപിഴച്ചു നടക്കുന്ന ഒരു പൈതലിന്‍റെനേര്‍ക്ക്‌ അതിന്‍റെ മാതാവിനുള്ള സഹതാപത്തേയും ആകാംക്ഷയേയും കവിയുന്ന ഒന്നാണ് നമ്മുടെ നേര്‍ക്ക്‌ ദൈവത്തിനുള്ളത് എന്ന് ബോധ്യമാകയും ചെയ്യുന്നതായിരിക്കും.KP 13.1

    * * * * *

    Larger font
    Smaller font
    Copy
    Print
    Contents